ദേവത
കളമൊഴിഞ്ഞ സദസ്സിൽ,
കോമാളിയുടെ വേഷം കെട്ടി-
ഓർമ്മകളെ നെഞ്ചോടുചേർത്തു-
അവൻ നിറഞ്ഞാടി.
ആട്ടം കണ്ട് കൈയടിക്കാൻ-
അവനാരുമുണ്ടായിരുന്നില്ല .
കൂടെനിന്നവയെയെല്ലാം കാലം-
എന്നേ പറിച്ചുമാറ്റിയിരുന്നു.
ഭാവനാലോകത്ത് അവൻ ബന്ധിപ്പിച്ച-
ഓരോ നൂൽകെട്ടുകളും,
ബന്ധനങ്ങൾ മാത്രമാണെന്ന്-
ജീവിതം അവനെ പഠിപ്പിച്ചു.
ഒടുവിൽ എന്നെന്നേക്കുമായി-
ആ ഛായം കഴുകിക്കളയുമ്പോഴാണ്,
ആ ദേവത അവൻറെ കൺമുമ്പിൽ
ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.
കണ്ണുനീർ വറ്റിയ അവൻറെ മുഖത്തു-
ആ ദേവത പുതു ഛായം പൂശികൊടുത്തു.
അവനെ അവനാക്കിയ ആ വേഷത്തിന്-
അവന്റെ പേര് തന്നെയിട്ടു.
അവനെക്കാളേറെ ആ ദേവത-
അവൻറെ മനസ്സ് തിരിച്ചറിഞ്ഞു.
അതിരറ്റ വിശ്വാസത്തോടെ-
ജീവനെ പോലെ അവനെ കൂടെക്കൂട്ടി.
അവൻറെ കൈപിടിച്ചു കൂടെ നടത്തി.
കാണാത്ത ലോകവും,
കേൾക്കാത്ത സ്വരങ്ങളേയും-
അവന് മനസ്സിലാക്കിക്കൊടുക്കുവാൻ ശ്രമിച്ചു.
വാത്സല്യത്തോടെ അവൻറെ ജീവിതത്തിൽ-
പ്രകാശമായി ആ ദേവത നിറഞ്ഞു.
കണ്ണുരുട്ടി അവനെ സ്നേഹിച്ചു.
വെളിച്ചമേകി അവനെ പരിപാലിച്ചു.
ചാപല്യം നിറഞ്ഞ ഈ ലോകത്ത്-
മത്സരിച്ചു ജയിക്കുവാൻ-
ആ ദേവത അവൻറെ ജീവിതത്തെ-
സജ്ജമാക്കുകയായിരുന്നു.
ആ കൈയിൽ നിന്ന് പിടിവിടാൻ
അവന് തോന്നിയിരുന്നില്ല.
കാരണം അവനറിയാമായിരുന്നു-
സന്തോഷത്തിൻറെ പൂർണ്ണത ആ ദേവതയിലായിരുന്നുവെന്ന്.
കാലം രചിച്ച ഈ കഥയിലെ-
ഒരു കോമാളി മാത്രമാണ് അവനെന്ന്,
ആ പാവം തിരിച്ചറിഞ്ഞിരുന്നില്ല.
അവൻ ഒന്നും ആഗ്രഹിക്കരുതായിരുന്നു.
അപ്രതീക്ഷിതമായി ആ ദേവതയെ-
കാലം എന്നന്നേക്കുമായി,
അവൻറെ അരികിൽ നിന്ന് പറിച്ചുമാറ്റി.
ആ മഹനീയ ബന്ധം വേർപെടുത്തി.
പ്രേമത്തെക്കാൾ വലിയ സ്നേഹമുണ്ടെന്ന്-
തിരിച്ചറിഞ്ഞ നാളുകളായിരുന്നു.
സത്യത്തിൻറെ വചനങ്ങൾ-
ആ മനസ്സിനെ പിടിച്ചുലച്ചു.
ആ സത്യാവസ്ഥ അംഗീകരിക്കുവാൻ
അവൻ തയ്യാറല്ലായിരുന്നു.
പക്ഷെ ആ ദേവത ചാപല്യങ്ങളുടെ ലോകത്ത് നിന്ന് -
എന്നേക്കുമായി മോചിതയായിരിക്കുന്നു.
നാളുകൾക്ക് ശേഷം ഒടുവിൽ ആട്ടം നിർത്തി-
അവൻ ആ വേദി വിട്ടിറങ്ങി.
ഒരിക്കലും തിരിച്ചുവരില്ല
എന്ന ദൃഡപ്രതിജ്ഞയോടെ.
അവന്റെ മനസ്സിൽ കുറ്റബോധമില്ലായിരുന്നു.
തീരുമാനങ്ങളെ സ്വീകരിക്കാൻ-
അവന്റെ ഹൃദയം സജ്ജമായിരുന്നു.
വേദി വിട്ടിറങ്ങുമ്പോൾ നിലക്കാത്ത ആരവമായിരുന്നു.
അവനറിയാമായിരുന്നു അവന്റെ ആട്ടം-
പൂർണ്ണതയിലെത്തിയിരുന്നുവെന്ന്.
ആളൊഴിഞ്ഞ പാതയോരത്തുകൂടി
അവൻ നടന്നു, അവന്റെ ദേവതയുടെ അടുത്ത് ....

0 comments :
Post a Comment